Thursday, August 9, 2012

ഭാര്യയുടെ ചിതയില്‍ ചാടി സതി അനുഷ്ടിച്ച കണ്ടപ്പന്‍

തിരുവിതാംകൂര്‍ രാജഭരണകാലത്തെ നികുതികള്‍ ജനങ്ങളെ കൊള്ള ചെയ്യുന്നതിനേക്കാള്‍ നീചമായ രീതിയിലാണ് പിരിച്ചെടുത്തിരുന്നെന്നത് കുപ്രസിദ്ധമാണല്ലോ. മീശക്കും, മുലക്കും, അലക്കു കല്ലിനും, തെങ്ങില്‍ കയറുന്ന തളപ്പിനും, ഏണിക്കും വരെ നികുതി പിരിച്ചിരുന്ന തിരുവിതാം കൂര്‍ രാജഭരണം നൂറിലേറെ ഇനങ്ങളില്‍ നികുതിയെന്ന പേരില്‍ ജനങ്ങളെ പിഴിഞ്ഞ് സ്വത്ത് കൈവശപ്പെടുത്തിയിരുന്നു. ബ്രാഹ്മണര്‍ക്കും ക്ഷേത്രങ്ങള്‍ക്കും മാത്രമേ നികുതി ഇളവിന് അര്‍ഹതയുണ്ടായിരുന്നുള്ളു. അസഹ്യമായ ഭൂനികുതി ചുമത്തി, ജനങ്ങളെ വീര്‍പ്പുമുട്ടിച്ചതു കാരണം ഭൂവുടമകള്‍ ഭൂനികുതിയില്‍ നിന്നും രക്ഷനേടുന്നതിനായി തങ്ങളുടെ ഭൂമി ക്ഷേത്രങ്ങള്‍ക്കോ, ബ്രാഹ്മണര്‍ക്കോ ദാനം ചെയ്ത്, തങ്ങളുടെ തന്നെ ഭൂമിയില്‍ കുടിയാന്മാരായി മാറാന്‍ നിര്‍ബന്ധിതരായിരുന്നു. തന്ത്രപരമായി ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരുന്ന തിരുവിതാംകൂറിലെ നരാധമ രാജഭരണത്തിനെതിരെ ഒട്ടേറെ ഒറ്റപ്പെട്ട ചെറുത്തുനില്‍പ്പുകള്‍ ചരിത്രത്തില്‍ കാണാം. അവയില്‍ ധീരോജ്വലമായ ചരിത്രമായിത്തീര്‍ന്ന രക്തസാക്ഷിയാണ് ചേര്‍ത്തലയിലെ കണ്ടപ്പന്റെ ഭാര്യ “നഞ്ജേലി’. മാറുമറക്കാതെ ജീവിച്ചിരുന്ന ജനതയായിരുന്ന മലയാളികളില്‍ വിദേശഭരണത്തിന്റെ സ്വാധീനഫലമായി വന്ന പരിഷ്ക്കാരമായ “മാറുമറക്കല്‍” ഒരു നികുതിമാര്‍ഗ്ഗമായിക്കണ്ട്  ‘മുലക്കരം’ ഈടക്കിയിരുന്ന രാജഭരണത്തിനെതിരെ നഞ്ജേലി പ്രതിഷേധിച്ചത് മുലക്കരം ഒടുക്കാതെയാണ്. മുലക്കരം നല്‍കാന്‍ വിസമ്മതിച്ച നഞ്ജേലിയെ അന്വേഷിച്ച് രാജഭരണത്തിന്‍ കീഴിലെ അധികാരിയായ(വില്ലേജാപ്പീസര്‍) പ്രവര്‍ത്തിയാര്‍ വീട്ടിലെത്തിയപ്പോള്‍ നഞ്ജേലി പതറാതെ പൂമുഖത്ത് നിലവിളക്കു കത്തിച്ച് നാക്കിലയുമിട്ട്(തൂശനില) അടുക്കളയിലേക്കു പോയി. തിരിച്ചുവന്ന് നിവര്‍ത്തിവച്ച് വാഴയിലയില്‍ തന്റെ മുലരണ്ടും അരിഞ്ഞിട്ടുകൊടുത്ത്  രക്തത്തില്‍ കുളിച്ച് മറിഞ്ഞു വീണു. വൈകുന്നേരത്തോടെ നഞ്ജേലി രക്തം വാര്‍ന്ന് മരിച്ചു. നഞ്ജേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമര്‍ന്ന ചിതയിലേക്ക് എടുത്തുചാടി ഭര്‍ത്താവായ കണ്ടപ്പന്‍ ധീര രക്തസാക്ഷിയായ തന്റെ ഭാ‍ര്യയോടൊപ്പം നരാധമന്മാരുടെ നരകതുല്യമായ രാജ്യത്തില്‍ നിന്നും മുക്തി നേടി. പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകമാണെന്ന് പ്രഖ്യാപിച്ച നഞ്ജേലിയുടേയും കണ്ടപ്പന്റേയും ഞെട്ടിപ്പിക്കുന്ന ധീര രക്തസാക്ഷിത്വം കേട്ടറിഞ്ഞ അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ പിറ്റേന്നു മുതല്‍ മുലക്കരം നിര്‍ത്തലാക്കിയെന്നാണ് പറയപ്പെടുന്നത്. നഞ്ജേലിയുടെ ധീര രക്തസാക്ഷിത്വം കൊണ്ട് ചരിത്രമായിമാറിയ പുരയിടമാണ് മുലച്ചിപ്പറമ്പായത്.

ഇതോടൊപ്പം നഞ്ജേലിയുടെ ധീരമായ ചരിത്രം ഓര്‍മ്മിപ്പിച്ചികൊണ്ട് 2012 ഫെബ്രുവരിയില്‍ ‘ലേബര്‍ ലൈഫ്‘ എന്ന ആള്‍ കേരള ബാങ്ക് എമ്പ്ലോയീസ് ഫെഡറേഷന്‍ മുഖപത്രത്തില്‍ ശ്രീ. എം.എ.വിജയന്‍ എഴുതിയ ചെറു ലേഖനത്തിന്റെ സ്കാന്‍ ചെയ്ത കോപ്പി കൂടി ചേര്‍ക്കുന്നു. ഇവിടെ ക്ലിക്കിയാല്‍ ആ ലേഖനം തുറന്നു വരും.

ചിത്രകാരന്‍റെ നങ്ങേലിയുടെ ത്യാഗം എന്ന പെയിന്‍റിംഗ് പോസ്റ്റിലേക്കുള്ള ലിങ്ക് താഴെ :
|നങ്ങേലി-മുലക്കരത്തിന്റെ രക്തസാക്ഷി|