Saturday, October 23, 2010

മലയാളത്തെ ക്ലാസ്സിക് പദവിക്കര്‍ഹമാക്കുന്ന "തീയന്‍"

ദക്ഷിണേന്ത്യന്‍ ഭാഷകളായ തമിഴിനും, കന്നടത്തിനും, തെലുങ്കിനും കേന്ദ്രഗവണ്മെന്റിന്റെ ക്ലാസിക്കല്‍ ഭാഷ പദവി ലഭിച്ചു കഴിഞ്ഞു. മലയാള ഭാഷക്ക് അത്ര പഴക്കമുള്ള പാരംബര്യമൊന്നും ഇല്ലെന്ന ധാരണയിലിരുന്ന കേരളത്തിനു പ്രതീക്ഷ നല്‍കിക്കൊണ്ട്, ക്ലാസിക് പദവിക്ക് അര്‍ഹമായ പാരംബര്യവും പഴക്കവുമുള്ള ഭാഷയാണ് മലയാളമെന്ന് സ്ഥാപിച്ചുകൊണ്ട് “തീയന്‍” എന്ന പദം 2200 വഷം പഴക്കമുള്ള ചരിത്രത്തിന്റെ കൂരിരുട്ടില്‍ നിന്നും ഉയിര്‍ത്തെണീറ്റു വന്നിരിക്കുന്നു.

മലയാള ഭാഷക്ക് 2200 വര്‍ഷത്തെ പഴക്കവും പാരമ്പര്യവും അവകാശപ്പെടാന്‍ കഴിയുന്ന ചില രേഖകള്‍ തമിഴ് നാട്ടിലെ തേനി പുളിമാങ്കൊമ്പ് എന്ന സ്ഥലത്തെ വീരക്കല്‍ ലിഖിതത്തില്‍നിന്നും വയനാട്ടിലെ എടക്കല്‍ ഗുഹകളില്‍ നിന്നും കേരളത്തിനു ലഭിച്ചിരിക്കുന്നു. പുളിമാങ്കൊമ്പ് ലിഖിതത്തില്‍ കണ്ട “തീയന്‍” എന്ന പദം മലയാളഭാഷയിലല്ലാതെ വേറെ ഒരിടത്തും ഉപയോഗിക്കുന്നില്ല. ബി.സി. രണ്ടാം നൂറ്റാണ്ടിലേതാണ് ഈ ലിഖിതമെന്ന് ഇതേക്കുറിച്ച് പഠിക്കുകയും സംസ്ഥാനത്തെ വിദഗ്ദസമിതിയുടെ ശ്രദ്ധയില്‍ എത്തിക്കുകയും ചെയ്ത പ്രശസ്ത ലിപി വിജ്ഞാനവിദഗ്ദന്‍ ഐരാവത മഹാദേവന്‍ പറയുന്നു.

ആയിരത്തഞ്ഞൂറു വര്‍ഷം പഴക്കമുള്ള എടക്കല്‍ ഗുഹാ ലിഖിതങ്ങളിലാകട്ടെ, വ്യാകരണമാണ് മലയാളത്തിന് അനുകൂലമായി വന്നിരിക്കുന്നത്. “പല്‍പ്പുലി താത്തകാരി” എന്ന ലിഖിതത്തില്‍ “പല്‍പ്പുലി” എന്ന പദം തമിഴ് അല്ലെന്നും മലയാളമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമേ പട്ടണം പര്യവേഷണത്തില്‍ നിന്നും ലഭിച്ച ഓലക്കഷണത്തില്‍ “ഊര്‍പ്പാവ ഓ” എന്നു രേഖപ്പെടുത്തിയതും മലയാളത്തിനു ഉപോല്‍ബലകമായ ഒരു തെളിവായി കാണുന്നുണ്ട്. പാവ എന്ന പദം മലയാളമാണെന്നും തമിഴിലാണെങ്കില്‍ അത് “പാവൈ” ആയിരിക്കുമെന്നും സമിതി പറയുന്നു.

ക്ലാസിക്കല്‍ ആശകളും ആശങ്കകളും എന്ന പേരില്‍ എന്‍ ജി നയനതാര ഇന്ത്യ ടുഡേയില്‍ എഴുതിയ ലേഖനം ഇവിടെ സൂക്ഷിച്ചിരിക്കുന്നു (ഇവിടെ ക്ലിക്കുക) .

Friday, October 15, 2010

മണാളരും നായര്‍ കന്യകമാരും

മണവാളനേയും മണവാട്ടിയേയും ഇന്നത്തെ മലയാളിക്ക് പരിചയമുണ്ട്. വധൂവരന്മാര്‍ എന്ന അര്‍ത്ഥത്തില്‍. എന്നാല്‍ ഏതാണ്ട് പത്തെഴുപത് കൊല്ലം മുന്‍പ് മലയാളത്തില്‍ നിന്നും മാഞ്ഞുപോയ/ഒളിപ്പിക്കപ്പെട്ട ഒരു വാക്കാണ് അല്ലെങ്കില്‍ ജാതിപ്പേരാണ് : മണാളര്‍. ആളൊരു ഒറ്റ പുരുഷനാണെങ്കിലും, ബഹുവചനമാണ് മണാളരെന്ന ജാതിപ്പേര്. സ്ത്രീകളെ പിഴപ്പിക്കുക എന്ന സവര്‍ണ്ണ ഹൈന്ദവ സാമൂഹ്യ കര്‍ത്തവ്യം കുലത്തൊഴിലായി കൊണ്ടുനടക്കാന്‍ വിധിക്കപ്പെട്ടിരുന്ന ഒരു ഉയര്‍ന്ന നായര്‍ ജാതിവിഭാഗമായിരുന്നു മണാളര്‍.

'Manalar' painting by Chithrakaran T Murali (2013)

ജാതി ശ്രേണിയില്‍ മുന്തിയ നായരായിരുന്നെങ്കിലും, മണാളര്‍ കേരളസമൂഹത്തില്‍ വിലമതിക്കപ്പെട്ടിരുന്നില്ല. അവരുടെ കുലത്തൊഴിലിന്റെ പാപപങ്കിലമായ നികൃഷ്ടത തന്നെ കാരണം. പന്ത്രണ്ടോ പതിമൂന്നോ വയസ്സില്‍ പ്രായപൂര്‍ത്തിയാകുന്ന അഥവ ഋതുമതിയാകുന്ന നായര്‍ സ്ത്രീകള്‍ക്ക് ആ വിവരം തങ്ങളുടെ യജമാനരായ നംബൂതിരിയെ ഗൃഹത്തില്‍ ചെന്ന് അറിയിക്കേണ്ട ചുമതലയുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെ കുലത്തൊഴിലായ വേശ്യാവൃത്തിയിലേക്ക് പെണ്മക്കളെ പ്രവേശിപ്പിക്കേണ്ട ചുമതലയും നായര്‍ സ്ത്രീകള്‍ക്കുണ്ടായിരുന്നു. പെണ്‍കുട്ടികളെ സംബന്ധത്തിനും വേശ്യാവൃത്തിക്കും പാകപ്പെടുത്തുന്നതിനായി നായര്‍ സ്ത്രീകള്‍ താണുകേണ് അപേക്ഷിച്ച് പ്രതിഫലം നല്‍കി വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്ന പ്രഥമ നിഷേകനാണ് മണാളന്‍. അഥവ,ഒരു നായര്‍ സ്ത്രീയുമായി ആദ്യമായി ലൈഗീക ബന്ധത്തിലേര്‍പ്പെടുന്ന (അനുഭവ സംബന്നനായ) പുരുഷനായിരുന്നു മണാളന്‍. വേശ്യാവൃത്തിയില്‍ പരിശീലനം നല്‍കുന്നതിലുപരി ഒരു സ്ത്രീയെ പിഴപ്പിക്കുന്നതിലുള്ള നിന്ദ്യമായ പാപം സ്വയം ഏറ്റെടുക്കുന്നു എന്നതാണ് മണാളന്റെ അന്നത്തെ കര്‍ത്തവ്യവും സാമൂഹ്യപ്രസക്തിയും.

ബ്രാഹ്മണ ഹിന്ദുമതത്തിന്റെ വേശ്യാസംസ്കൃതിയില്‍ അധിഷ്ടിതമായ നിലനില്‍പ്പിന് വേണ്ടി നായര്‍ സ്ത്രീകളെ ദുര്‍നടപ്പിലേക്ക് തള്ളിവിടുന്ന ആദ്യ സംഭോഗം നടത്തുന്ന മണാളര്‍ ബ്രാഹ്മണര്‍ക്ക് ധാര്‍മ്മികതയുടെ ഒരു കവചം തീര്‍ക്കുകയായിരുന്നു ചെയ്തിരുന്നത്. ഒരു സ്ത്രീയുടെ ആദ്യത്തെ മൂന്നു വ്യഭിചാര ബന്ധം സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ സ്വജാതിയില്‍ നിന്നും അന്ന് ഭ്രഷ്ടരാക്കുമെന്നതിനാല്‍, നായര്‍ സ്ത്രീകളുടെ ആദ്യ ഭോഗം ഭ്രഷ്ടാകാത്ത ഭോഗ കുലത്തൊഴില്‍കാരനായ മണാളരുമായും, രണ്ടും മൂന്നും ബന്ധം നായര്‍ സമുദായത്തിലെ തന്നെ രണ്ടോ മൂന്നോ പേരെക്കൊണ്ട് ഒരേസമയം സംബന്ധം ചെയ്യിപ്പിച്ചും കഴിഞ്ഞതിനു ശേഷം മാത്രമേ അഫന്‍(ഇളയ)നമ്പൂതിരിമാര്‍ നായര്‍ സ്ത്രീകളെ സംബന്ധത്തിനായി(ലൈംഗീക സേവനത്തിനായി) ഉപയോഗിച്ചിരുന്നുള്ളു. അതായത് ഹിന്ദു മതത്തില്‍ ബ്രാഹ്മണര്‍ ഏര്‍പ്പെടുത്തിയിരുന്ന നായര്‍ വേശ്യാവൃത്തിയുടെ സമൂഹത്തെ പിഴപ്പിച്ച പാപം തങ്ങളുടെ പരിഷ്കൃത സമൂഹത്തിന്റെമേല്‍ പതിക്കാതിരിക്കാന്‍ ആസൂത്രിതമായിത്തന്നെ ബ്രാഹ്മണര്‍ ശ്രദ്ധിച്ചിരുന്നെന്ന് സാരം.

മണാളരുടെ ജാതിസ്ഥാനം

ഒരു നായര്‍ സ്ത്രീക്ക് മണാളരുമായുള്ള പ്രഥമ നിഷേകം കഴിഞ്ഞാല്‍ തന്റെ ജാതിയില്‍ താഴെയല്ലാത്ത ഏതു ജാതിക്കാരുമായും ബന്ധങ്ങലിലേര്‍പ്പെടാമായിരുന്നു. തന്നെക്കാള്‍ താണ ജാതിക്കാരല്ലാത്ത പുരുഷന്മാര്‍ ആര് എപ്പോള്‍ ആവശ്യപ്പെട്ടാലും ലൈംഗീക സേവനം നല്‍കാന്‍ ബാധ്യസ്ഥയായിരുന്നു അന്നത്തെ നായര്‍ സ്ത്രീകള്‍. അതിനു വിധേയരാകാതിരുന്നാല്‍ വധിക്കപ്പെടുമെന്നുപോലും നായര്‍ നാടുവാഴികളുടെ വിളംബരമുണ്ടായിരുന്ന നാടാണ് കേരളം. അത്തരം വ്യവസ്ഥിതി നിലവിലിരുന്ന കാലത്ത് മണാളര്‍ നായര്‍ ജാതിയില്‍ ഏറ്റവും മുന്തിയതായിരുന്നെന്നതിനു സംശയമില്ല. നായര്‍ ജാതിയില്‍ ഏറ്റവും താഴെക്കിടയിലുള്ള വിളക്കിത്തല നായര്‍(നമ്പൂതിരിമാരുടെ ക്ഷുരകന്മാര്‍), ആന്തൂര്‍ നായര്‍(കുശവന്മാര്‍),വെളുത്തേടത്തു നായര്‍(നംബൂതിരിമാരുടെ അലക്കുകാര്‍)തുടങ്ങിയ ജാതിക്കാര്‍ക്ക് മണാളരുടെ സേവനം ലഭ്യമായിരുന്നില്ല.(അവരുടെ ഭാഗ്യം) മാത്രമല്ല, ജാതീയമായി തുല്യതയില്ലാത്തതിനാല്‍ മണാളരെ നായര്‍ എന്നു ബഹുമാനത്തോടെ വിളിക്കാനേ അവര്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളു.(“മണാളരെ” എന്ന് അവര്‍ക്ക് വിളിച്ചുകൂട.) മണാളരുടെ കുടുംബത്തിലെ സ്ത്രീജനങ്ങളെ സമൂഹം “നങ്ങമ്മ” എന്ന് ആദരവോടെ വിളിക്കണമായിരുന്നു. അതായത് മണാളര്‍ നായര്‍ ജാതിക്കാര്‍ക്കിടയില്‍ ഉത്തമരായിരുന്നു. ഇങ്ങനെ ആദരണീയരും മുന്തിയ ജാതിയുമാണെങ്കിലും, ഒരോ ഗ്രാമത്തിലും വളരെ കുറച്ചു മണാളരുടെ കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളു. വെള്ളക്കാരുടെ ആഗമനത്തോടെ സമൂഹത്തിന്റെ സദാചാരമൂല്യങ്ങള്‍ മാറിയതിനെത്തുടര്‍ന്ന് മണാളരുടെ കുടുംബങ്ങള്‍ പരമ ദരിദ്രരായിത്തീരുകയാണുണ്ടായത്. നായര്‍ സമുദായം വേശ്യാവൃത്തിയില്‍ നിന്നും പിന്മാറ്റം ആരംഭിച്ചതോടുകൂടിയാണ് മേനോനായും, നായരായും രൂപമാറ്റത്തിനു വിധേയമായി സമൂഹത്തിന്റെ ഉപരിതലത്തില്‍ നിന്നും മണാളര്‍ എന്ന ജാതിപ്പേര്‍ ഇല്ലാതായത്.

മണാളരുടെ ചരിത്ര പ്രസക്തി

മണാളര്‍ എന്ന ജാതി ഇന്ന് കാണപ്പെടുന്നില്ലെന്നു പറയാം. കേരള സമൂഹത്തിന്റെ ചരിത്രവും സാമൂഹ്യശാസ്ത്രവും വസ്തുനിഷ്ടമായി മനസ്സിലാക്കാനുള്ള ജാതിയുടേയും കുലത്തൊഴിലിന്റേയും ഒരു ഫോസിലാണ് ഇന്ന് മണാളന്‍ എന്ന ജാതിപ്പേര്‍. നമ്മുടെ സമൂഹം ഏതൊക്കെ ദുര്‍ഘട ഘട്ടങ്ങളിലൂടെ കടന്നുപോയെന്നും, ആ അനുഭവ സംബത്ത് നമുക്കു നല്‍കുന്ന പാഠമെന്തെന്നും അന്വേഷിക്കുന്നവരെ സംബന്ധിച്ച് ജാതിയുടെ ഫോസിലുകള്‍ നിര്‍ണ്ണായകമാണ്. സമൂഹത്തില്‍ നടമാടുന്ന ഉച്ചനീചത്വങ്ങളും, അധികാരത്തിന്റെ കുടില തന്ത്രങ്ങളും മാനവികമായി പരിവര്‍ത്തനപ്പെടുത്താന്‍ മണാളരെപ്പോലുള്ള മാഞ്ഞുപോയ ജാതിപ്പേരുകളുടെ ഫോസിലുകള്‍ ആധുനിക കേരളത്തിന്റെ സാമൂഹ്യ ശാസ്ത്രജ്ഞരെയും, കലാകാരന്മാരേയും, സാംസ്ക്കാരിക പ്രവര്‍ത്തകരേയും സഹായിക്കുന്നതാണ്.

ചരിത്രത്തിലെ പരാമര്‍ശങ്ങള്‍

(1)ബര്‍ബോസ നായന്മാരുടെ ഇടയില്‍ നടന്നിരുന്നതായ ഈ സമ്പ്രദായത്തെ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. “ ....ഈ താലി അവള്‍ എല്ലായ്പ്പോഴും ധരിച്ചിരിക്കേണ്ടതാണ്.അതിനു ശേഷം അവള്‍ക്ക് ഇഷ്ടം പോലെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ആദ്യത്തെ സേകക്രിയ (Deflower)നടത്തുവാന്‍ കുട്ടിയുടെ അമ്മ ചെറുപ്പക്കാരോട് യാചിക്കുന്നു.(Mother goes begging)എന്തുകൊണ്ടെന്നാല്‍ പ്രഥമനിഷേകം കഴിക്കുന്നത് ലജ്ജാവഹവും വൃത്തികെട്ടതുന്മായ(Unclean thing and almost a disgrace to deflower)ഒരു പ്രവര്‍ത്തിയായിട്ടാണ് അവര്‍ കരുതുന്നത്.”
-Castes and tribes of southern India vol. 5

(2)മലബാര്‍ ഗസറ്റിലും ഇതുതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. “ഈ അടിയന്തിരം കഴിഞ്ഞാല്‍ സ്ത്രീക്ക് തന്നേക്കാള്‍ താണജാതിയല്ലാത്തതായ ഏതു പുരുഷനോടുകൂടിയെങ്കിലും രമിക്കുന്നതിനു വിരോധമില്ല. എന്നാല്‍ ആദ്യത്തെ സേക ക്രിയ നടത്തുവാന്‍ പുരുഷന്മാര്‍ അധികവും ഒരുങ്ങാത്തതിനാല്‍ കുട്ടിയുടെ അമ്മക്ക് കുറെ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇത് ഒരുവിധം നിവര്‍ത്തിച്ചാല്‍ അമ്മയുടെ പിന്നത്തെ ബുദ്ധിമുട്ട് കുട്ടിക്ക് ഒരു സംബന്ധക്കാരനെ ഉണ്ടാക്കുന്ന കാര്യത്തിലാണ്.എന്നാല്‍ പെണ്‍കുട്ടി സുന്ദരിയാണെങ്കില്‍ മൂന്നോ നാലോ നായന്മാര്‍ ഒന്നിച്ചുകൂടി പെണ്‍കുട്ടിയോട് സംബന്ധം തുടങ്ങുവാന്‍ ഏര്‍പ്പാടു ചെയ്യുന്നു.”
-മലബാര്‍ ഗസറ്റിയര്‍(മലയാളം)vol 2 page 16.

(3)“നമ്പൂതിരിമാര്‍ക്കുവേണ്ടി മരിക്കാന്‍ സൃഷ്ടിക്കപ്പെട്ടവരാണ് നായന്മാര്‍ ; നായര്‍സ്ത്രീകള്‍ അവരെ രസിപ്പിക്കാന്‍ വേണ്ടിയും”
-ജന്മി സംബ്രദായം കേരളത്തില്‍ പേജ് :7

(4)“നായര്‍ സ്ത്രീകള്‍ പാതിവ്രത്യം കൂടാതെ വാഴണമെന്ന് നമ്പൂതിരിമാര്‍ വിധിച്ചു. നായന്മാര്‍ അതു തടഞ്ഞില്ല. സ്വന്തം ഭാര്യമാരെപ്പറ്റിയാണല്ലോ നമ്പൂതിരിമാര്‍ പറയുന്നതെന്നവര്‍ സമാധാനിച്ചിരിക്കണം.”
-ജന്മി സംബ്രദായം കേരളത്തില്‍ പേജ് :82

(5)നായന്മാരോട് ടിപ്പു സുല്‍ത്താന്റെ സന്മാര്‍ഗ്ഗവിളം‌ബരം
(6)കൂടുതല്‍ വായനക്കും, വിവരങ്ങള്‍ക്കും : നായന്മാരുടെ പൂര്‍വ്വചരിത്രം 2 ആം ഭാഗം. അദ്ധ്യായം 2 ഡി. പ്രഥമനിഷേകം.

Tuesday, October 12, 2010

നായന്മാരുടെ നെയ്‌ക്കിണ്ടിവക്കല്‍

ഏതാണ്ട് 100 കൊല്ലം മുന്‍പുവരെ കേരളത്തിലെ നായന്മാര്‍ അനുഷ്ടിച്ചിരുന്ന ഒരു ചടാങ്ങാണ് നെയ്ക്കിണ്ടിവക്കല്‍. ആ ചടങ്ങിന്റെ സാഹചര്യം താഴെ വിവരിക്കാം.
നായന്മാര്‍ക്ക് നമ്പൂതിരിയില്ലാതെ ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും പണ്ടുകാലത്ത് സാധിക്കുമായിരുന്നില്ല. നമ്പൂതിരിമാരുടെ അടിമകളായിരിക്കുക എന്നതാണ് അവരുടെ ജീവിത ലക്ഷ്യം തന്നെ. അതിനായി നമ്പൂതിരിമാര്‍ സൃഷ്ടിച്ച ഭൃത്യന്മാരാണ് വാസ്തവത്തില്‍ നായന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഓരോ നമ്പൂതിരി ഇല്ലത്തോടും ചേര്‍ന്ന് നിശ്ചിത എണ്ണം നായര്‍ വീടുകള്‍ ഉണ്ടായിരിക്കണമെന്നത് പണ്ടുകാലത്ത് നിര്‍ബന്ധമുള്ള കാര്യമാണ്. കാരണം, നമ്പൂതിരി ഗൃഹങ്ങളിലെ എല്ലാ ജോലിയും ചെയ്യേണ്ടത് നായരുടെ കത്തവ്യമാണ്, കൂടാതെ നമ്പൂതിരിയോ അന്തര്‍ജ്ജനമോ ഇല്ലത്തിനു പുറത്തിറങ്ങുകയാണെങ്കില്‍ പോലും അന്യജാതിക്കാരെ കാണാതേയും, അയിത്താചാരപ്രകാരമുള്ള ദൂരം നിശ്ചയിച്ചും, വിളിച്ചു കൂവിയും മുന്നിലും പിന്നിലുമായി ഇല്ലത്തെ അടിമകളായ നായന്മാര്‍ ഓടിക്കൊണ്ടിരിക്കുകതന്നെ വേണം. ദൈവത്തിന്റെ സൂക്ഷിപ്പുകാരായ നമ്പൂതിരിയുടെ ആശ്രിതരായി വട്ടം ചുറ്റി കളിക്കുന്നത് ഒരു അംഗീകാരവും, ഭാഗ്യവും, സുകൃതവുമായാണ് നായര്‍ കരുതുക. ഈ വക ജോലികള്‍ക്കൊന്നും കൂലിപോലും ചോദിക്കാനുള്ള വിവരമോ വിദ്യാഭ്യാസമോ അന്നവര്‍ക്കുണ്ടായിരുന്നില്ല. അതായത് നമ്പൂതിരിയുടെ കീഴിലുള്ള അടിമത്വം നായര്‍ക്ക് അഭിമാനകരമായിരുന്നു.

നംബൂതിരിമാര്‍ തങ്ങളുടെ മൂത്ത ആണ്‍മക്കള്‍ക്ക് (അച്ഛന്‍ നമ്പൂതിരി)മാത്രമേ സ്വസമുദായത്തില്‍ നിന്നും വിവാഹം അനുവദിച്ചിരുന്നുള്ളു എന്നതിനാലും, ഇളയ സഹോദരങ്ങള്‍ക്ക് (അഫ്ഫന്‍ നമ്പൂതിരിമാര്‍)അന്യ (നായര്‍)ജാതികളുമായി സംബന്ധം മാത്രമേ അനുവധിച്ചിരുന്നുള്ളു എന്നതിനാലും നമ്പൂതിരി ഗൃഹങ്ങള്‍ വംശവര്‍ദ്ധനവില്ലാതിരിക്കയും ആശ്രിതരായ നായര്‍ ഗൃഹങ്ങള്‍ പെറ്റു പെരുകുകയും, സംബന്ധ വരുമാനങ്ങളിലൂടെ സാംബത്തികമായി പുരോഗതിപ്രാപിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് തങ്ങളുടെ ഉടമസ്തരായ നമ്പൂതിരിഗൃഹങ്ങളില്‍ നിന്നും പിരിഞ്ഞു താമസിക്കാനും തുടങ്ങിയതിനാല്‍ കാലക്രമത്തില്‍ പലര്‍ക്കും തങ്ങളുടെ ഉടമകളായ നമ്പൂരന്മാര്‍ ആരാണെന്ന് നിശ്ചയമില്ലാത്ത അവസ്ഥ സംജാതമായി.ഇതൊരു അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ഇതിനൊരു പരിഹാരമായി ഇത്തരം സാംബത്തിക ഭദ്രത നേടിയ നായര്‍ കുടുംബങ്ങള്‍ തങ്ങളുടെ ഉടമകളായി ഏതെങ്കിലും നമ്പൂതിരി കുടുംബങ്ങളെ കണ്ടെത്തുകയാണു ചെയ്തിരുന്നത്. ഇങ്ങനെ കണ്ടെത്തുന്ന നംബൂതിരി കുടുബവുമായി സ്വയം അടിമപ്പെടുന്നതിനായി നടത്തിവന്ന ചടങ്ങാണ് നായന്മാരുടെ നെയ്‌ക്കിണ്ടിവക്കല്‍.

നെയ്ക്കിണ്ടിവക്കല്‍ ചടങ്ങിന്റെ ഭാഗമായി നായര്‍ കുടുംബം കുഞ്ഞുകുട്ടികള്‍ മുതല്‍ മൂത്ത സ്ത്രീകളും പുരുഷന്മാരും നമ്പൂതിരി ഇല്ലത്തില്‍ ചെന്ന് സദ്യനടത്തണം. ഇല്ലത്തിനകത്തും പുറത്തുമുള്ള അന്തര്‍ജ്ജനങ്ങള്‍ക്കും, നമ്പൂതിരിമാര്‍ക്കും,കുട്ടികള്‍ക്കും നായര്‍ കുടുംബത്തിലെ ഏല്ലാവരും പ്രത്യേകം തിരുമുല്‍കാഴ്ച്ച സമര്‍പ്പിക്കും.പ്രായം തികഞ്ഞ നായര്‍ സ്ത്രീകളും പുരുഷന്മാരും ഓരോ ഓട്ടുകിണ്ടിയില്‍ നെയ് നിറച്ച് കാഴ്ച്ചവക്കും. ഇല്ലത്തിന്റെ നടുമുറ്റത്തുവച്ച് നിറപറയും നിലവിളക്കും വച്ച് ചില കര്‍മ്മങ്ങള്‍കൂടി ചെയ്യും. അന്നുമുതല്‍ ആ നായന്മാര്‍ നമ്പൂതിരി ഗൃഹത്തിലെ അടിയാന്മാരായി കണക്കാക്കപ്പെടും. ഇങ്ങനെയാണ് നമ്പൂതിരി അടിമത്വത്തില്‍ നിന്നും ഊര്‍ന്നു പോയ നായന്മാര്‍ തങ്ങളുടെ അഭിമാനകരമായ അടിമത്വത്തിലേക്ക് നെയ്‌ക്കിണ്ടിവച്ച് തിരിച്ചുവന്നിരുന്നത്.

Friday, September 10, 2010

ശ്രീലങ്കയുമായി കേരളത്തിന്റെ ബന്ധങ്ങള്‍

ബ്രാഹ്മണാധിപത്യത്തിന്റെ കള്ള ചരിത്രനിര്‍മ്മിതികള്‍ക്കകത്തുപെടാതെ സമുദ്രത്താല്‍ വേറിട്ടുനിന്നതിനാലാകണം, ബ്രാഹ്മണരാല്‍ നശിപ്പിക്കപ്പെട്ട കേരളത്തിന്റേയും, ദക്ഷിണേന്ത്യയുടെയും 2500 വര്‍ഷക്കാലത്തെ ചരിത്രം പോലും ശ്രീലങ്കയുടെ ചരിത്രശേഖരങ്ങളില്‍ നിന്നും കണ്ടെടുക്കാനാകും. കെ.ജി.നാരായണന്റെ “ഈഴവ-തിയ്യ ചരിത്ര പഠനം” എന്ന പുസ്തകത്തിലെ 16ആം അദ്ധ്യായം ഇവിടെ സ്കാന്‍ ചെയ്ത് വച്ചിരിക്കുന്നു. സിംഹള ചരിത്ര പ്രശ്നങ്ങള്‍

Thursday, June 17, 2010

മുറജപം എന്ന തോന്നിവാസം

തിരുവനന്തപുരത്തെ രാജാക്കന്മാര്‍ തങ്ങള്‍ നടത്തിയിരുന്ന ജനദ്രോഹവും പാപകര്‍മ്മങ്ങളും കഴുകിക്കളയാനായി ആറുവര്‍ഷം കൂടും‌മ്പോള്‍ നടത്തിവന്നിരുന്ന ബ്രാഹ്മണരെ സുഖിപ്പിക്കുന്ന ഒരു തോന്നിവാസമായിരുന്നു മുറജപം എന്ന മന്ത്രവാദം. തിരുവിതാംകൂറിലെ പറയാന്‍ കൊള്ളാവുന്ന ഒരു രാജാവായിരുന്ന മാര്‍ത്താണ്ഢവര്‍മ്മയുടെ കാലം തൊട്ടാണ് മുറജപം എന്ന ബ്രാഹ്മണ പ്രീണന ചടങ്ങ് ആരംഭിച്ചത്.
1942വരെ ഈ ദേശദ്രോഹ പരിപാടി തുടര്‍ന്നിരുന്നു.(ഇപ്പോഴും രഹസ്യമായി നടക്കുന്നുണ്ടാകാം.) കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ബ്രാഹ്മണരെ ക്ഷണിച്ചു വരുത്തി 56 ദിവസം സുഖിപ്പിച്ച് താമസിപ്പിച്ച് പണക്കിഴിയും നല്‍കി യാത്രയാക്കുക എന്നതാണ് ഈ ഖജനാവ് കൊള്ളയടിക്കല്‍ ചടങ്ങിന്റെ പ്രധാന ഭാഗം. ഇങ്ങനെ 56 ദിവസം ആഢംഭരപൂര്‍വ്വം രാജകീയ ആതിഥ്യത്തില്‍ താമസിക്കുംബോള്‍ രാവിലെ കുറച്ചുനെരം തിരുവനന്തപുരം പത്മനാഭ ക്ഷേത്രക്കുളത്തില്‍ കഴുത്തോളം വെള്ളത്തില്‍ നിന്ന് ഈ ബ്രാഹ്മണ മന്ത്രവാദികള്‍ വായില്‍ തോന്നിയ ഏതെങ്കിലും മന്ത്രം ജപിച്ചെന്നുവരുത്തണം. ജോലി തീര്‍ന്നു. കള്ളന്മാരെയും കൊള്ളക്കാരേയും പ്രീണിപ്പിക്കുന്നതില്‍ നമ്മുടെ ശൂദ്രരാജാക്കന്മാര്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍പോലും വൈമനസ്യമുണ്ടായിരുന്നില്ല. ഭൂരിഭാഗം വരുന്ന അവര്‍ണ്ണ ജനവിഭാഗങ്ങളില്‍ നിന്നും മുലക്കരം പോലും പിരിച്ചിരുന്നു എന്നാണ് കേള്‍വി.അനഭിമതരെ ചിത്രവധം എന്ന ക്രൂര കൊലപാതകത്തിനിരയാക്കിയിരുന്ന നീചന്മാര്‍.
മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (2010 മെയ് 9)എം.ജയരാജ് തന്റെ ചരിത്രപഥം എന്ന പംക്തിയില്‍ ഈ അനാചാരത്തെക്കുറിച്ച് അന്നത്തെ മാതൃഭൂമി പത്രത്തിലെ വാര്‍ത്തകള്‍ ഉദ്ദരിച്ചുകൊണ്ട് ഒരു ലഘു വിവരണം നടത്തിയത് ഇതോടൊപ്പം ചേര്‍ക്കുന്നു.
ബ്രാഹ്മണരിലെ പരിഷ്ക്കരണവാദികളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഈ രാജകീയ ആര്‍ഭാടം നിര്‍ത്തെണ്ടിവന്നത്.

Saturday, April 10, 2010

ദക്ഷിണേന്ത്യന്‍ ചരിത്രത്തില്‍ കേരളം

1986ല്‍ കേരള ഹിസ്റ്ററി അസോസിയേഷന്റെ അവാര്‍ഡ് നേടിയ പുസ്തകമായ കെ.ജി.നാരായണന്റെ “ഈഴവ-തിയ്യ ചരിത്ര പഠനം” എന്ന പുസ്തകത്തിലെ 14 ആം അദ്ധ്യായം സ്കാന്‍ ചെയ്ത് ഇവിടെ സൂക്ഷിച്ചിരിക്കുന്നു. വായിക്കേണ്ടവര്‍ ലിങ്കില്‍ ക്ലീക്കുക.

Tuesday, March 30, 2010

പ്രാചീനകേരളത്തിന്റെ വിദേശ വ്യാപാരം chapter-13

ഏതാണ്ട് ഒരു ആയിരം കൊല്ലം മുന്‍പ് പരശുരാമന്‍ മഴുവെറിഞ്ഞ് സമുദ്രത്തില്‍ നിന്നും പൊക്കിയെടുത്തതാണ് കേരളം എന്ന കള്ളക്കഥക്ക് മുന്‍പുള്ള അഭിമാനകരമായ കേരള ചരിത്രമാണ് ഇത്. കപ്പല്‍ നിര്‍മ്മാണത്തിലും,വിദേശ വ്യാപാരത്തിലും കേരളം കൃസ്തുവര്‍ഷം ആരംഭിക്കുന്നതിനും മുന്‍പുതന്നെ മികവു പുലര്‍ത്തിയിരുന്നു എന്ന് കെ.ജി.നാരായണന്റെ ചരിത്ര പുസ്തകത്തില്‍ 13ആം അദ്ധ്യായത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.ഭക്തിപ്രസ്ഥാനത്തിന്റേയും ആര്യ അധിനിവേശത്തിന്റേയും ഫലമായുണ്ടായ അനിശ്ചിതത്വം വിദേശവ്യാപാരത്തേയും കപ്പല്‍ വ്യവസായത്തേയും ക്ഷയിപ്പിച്ചെങ്കിലും, ബ്രിട്ടീഷ് ഭരണകാലത്ത് കപ്പല്‍ നിര്‍മ്മാണത്തിനും വിദേശ വ്യാപാരത്തിനും നിരോധനം ഏര്‍പ്പെടുത്തുന്നതുവരെ ആ പാരംബര്യം നിലനിന്നു.കെ.ജി.നാരായണന്റെ കേരള ചരിത്ര പുസ്തകത്തിലെ 13ആം അദ്ധ്യായത്തിന്റെ സ്കാന്‍ ചെയ്ത പേജുകള്‍ ഇവിടെ ഞെക്കിയാല്‍ വായിക്കാം.