Wednesday, December 30, 2009

സംബന്ധവും സ്മാര്‍ത്തവിചാരവും

കേരളത്തിലെ നംബൂതിരി സമൂഹത്തിനിടയില്‍ സഹസ്രാബ്ദങ്ങളായി നിലനിന്നിരുന്ന രണ്ട് സദാചാര വൈരുദ്ധ്യങ്ങളാണ് സംബന്ധവും സ്മാര്‍ത്തവിചാരവും.സംബന്ധത്തിലൂടെ നായര്‍ സമൂഹത്തെ ഒന്നടങ്കം വേശ്യാവൃത്തി ദൈവീകമായ അനുഷ്ടാനമാണെന്ന വിശ്വാസത്തിലേക്കുയര്‍ത്തി ലൈംഗീകമായി ചൂഷണം ചെയ്യുന്ന നംബൂതിരിമാരുടെ ഒരു ആചാരവും അവകാശവുമായിരുന്നെങ്കില്‍,സ്മാര്‍ത്തവിചാരം നേര്‍ വിപരീത ദിശയിലുള്ളതും നംബൂതിരി സ്ത്രീകളുടെ ചാരിത്ര്യം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള അതി ക്രൂരമായ സദാചാര ശിക്ഷണ രീതിയുമായിരുന്നു. ഒരേ സമയം വ്യഭിചാരത്തെ ഒരു ഉത്സവമായി നായര്‍ സമുദായത്തില്‍ ആഘോഷിക്കുകയും,സ്വന്തം വീട്ടില്‍ ചാരിത്ര്യത്തിന്റെ അണുവിടവിടാതുള്ള ശീലാവതിമാരെ കര്‍ശന സാമൂഹ്യ നിയമങ്ങളിലൂടെ സൃഷ്ടിക്കുകയും ചെയ്യുന്ന അതി നീചമായ സാംസ്ക്കാരികതയായിരുന്നു നമ്മുടെ നംബൂതിരിമാരുടെ സാംസ്ക്കാരികതയും ചരിത്രവും.

എന്താണ് സംബന്ധം ?
നംബൂതിരിമാരുടെ സ്വത്ത് അന്യാധീനപ്പെടാതിരിക്കാനും,വര്‍ഗ്ഗശുദ്ധി നിലനിര്‍ത്തുന്നതിനും,വര്‍ഗ്ഗീയമായ സ്ഥാപിത താല്‍പ്പര്യങ്ങള്‍ കര്‍ക്കശമായി പാലിക്കുന്നതിനുമായി കുടുംബത്തിലെ മൂത്ത പുത്രനു മാത്രമേ സ്വസമുദായത്തില്‍ നിന്നും വിവാഹം അനുവദിച്ചിരുന്നുള്ളു.
ഈ മൂത്ത പുത്രനെ അച്ഛന്‍ നംബൂതിരി എന്നും, സ്വന്തം സമുദായത്തില്‍ നിന്നും വിവാഹം നടത്താന്‍ അവകാശമില്ലാത്ത ഇളയ സഹോദരങ്ങളെ അഫ്ഫന്‍ നംബൂതിരി എന്നും വിളിച്ചിരുന്നു. അഫ്ഫന്‍ നംബൂതിരിമാരെ അപ്രതിരോധ്യമായ ലൈംഗീക ഇച്ഛാശക്തിയായി ഉപയോഗിച്ച് അനുചരന്മാരായ ശൂദ്രരെ വരുതിയില്‍ നിര്‍ത്തുക എന്നതായിരുന്നു ബ്രാഹ്മണരുടെ വര്‍ഗ്ഗീയ തന്ത്രം.
അഫ്ഫന്‍ നംബൂതിരിമാര്‍ക്ക് കീഴ് ജാതിക്കാരുമായി സംബന്ധമാകാം എന്ന ഉദാര ലൈംഗീക അരാജകത്വ ലൈസന്‍സ് അതിന്റെ ഭാഗമായിരുന്നു.സംബന്ധത്തിന് വിവാഹത്തിന്റെ പവിത്രതയില്ല.ഒരു അഫ്ഫന്‍ നംബൂതിരിക്ക് എത്ര സംബന്ധവുമാകാം. എണ്ണം നിശ്ചയിച്ചിട്ടില്ലെന്നര്‍ത്ഥം ! ഇതിന്റെ ഫലമായി കേരളത്തിലെ നംബൂതിരിമാര്‍ കോവിലകങ്ങളിലും,നായര്‍ തറവാടുകളിലും സംബന്ധക്കാരായി യഥേഷ്ടം കയറിയിറങ്ങിക്കൊണ്ടിരുന്നു.ഒരു ഉത്തരവാദിത്വവുമില്ലാതെ,ലൈംഗീകതക്കു മാത്രമായി സംബന്ധവീടുകളിലെത്തുകയും,രാവിലെത്തന്നെ കുളി ജപങ്ങള്‍ക്കായി ഇല്ലത്തേക്കു മടങ്ങുകയും ചെയ്യുന്ന നംബൂതിരിമാര്‍ക്ക് ലൈംഗീക സേവനത്തിന് പ്രതിഫലം നല്‍കുകയോ,സംബന്ധക്കാരിക്കോ,അതില്‍ നിന്നും ജനിക്കുന്ന മക്കള്‍ക്കോ ചിലവിനു കൊടുക്കുകയോ വേണ്ടിയിരുന്നില്ല. തറവാട്ടു മുറ്റത്ത് നംബൂതിരിയുടെ പാദസ്പര്‍ശമേല്‍ക്കുന്നതുതന്നെ മഹാഭാഗ്യമായാണ് നായര്‍ സമുദായത്തെ ഇവര്‍ അക്കാലത്ത് പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്.

നായര്‍ സമൂഹത്തെ ഒന്നടങ്കം വേശ്യാവൃത്തിയിലേക്ക് പാകപ്പെടുത്തിയ നംബൂതിരിമാര്‍ ഈ അപചയം തങ്ങളുടെ ജാതി താല്‍പ്പര്യങ്ങളിലേക്ക് പകരാതിരിക്കാനായി ഏര്‍പ്പെടുത്തിയ ക്രൂര നിയമമായിരുന്നു സ്മാര്‍ത്തവിചാരം.തങ്ങളുടെ കുടുംബത്തിലെ ആദ്യ പുത്രനൊഴിച്ച് മറ്റുള്ള പുരുഷ നംബൂതിരിമാരെല്ലാം നായര്‍ സംബന്ധം മാത്രം അനുവദിക്കപ്പെട്ട് പുറത്തുപോയതിനാല്‍ നംബൂതിരി ജാതിയില്‍ പെട്ട സ്ത്രീജനങ്ങള്‍ക്ക് വിവാഹവും ലൈംഗീകതയും കിട്ടാക്കനിയായതില്‍ അത്ഭുതമില്ലല്ലോ. നംബൂതിരിമാര്‍ക്കിടയിലെ അവിവാഹിത സ്ത്രീകളുടെ എണ്ണം കുറക്കാനായി മൂത്ത അച്ഛന്‍ നംബൂതിരി മൂന്ന് വിവാഹം വരെ സ്വജാതിയില്‍ നിന്നും കഴിക്കുന്നത് പതിവാക്കിയെങ്കിലും നംബൂതിരിമാരുടെ അടുക്കളകള്‍ കന്യകമാരാല്‍ നിറഞ്ഞുകവിഞ്ഞുകൊണ്ടിരുന്നു.അതായത് അക്കാലത്ത് നംബൂതിരി സ്ത്രീകളില്‍ 60 ശതമാനവും അവിവാഹിതരോ,വിധവകളോ ആയിരുന്നു. മാത്രമല്ല,അച്ഛന്‍ നംബൂതിരിമാരുടെ ഭാര്യമാര്‍ തമ്മിലുള്ള പോരും കലശലാകുമല്ലോ. ഈ പ്രശ്നങ്ങളെല്ലാം നിയന്ത്രിച്ചു നിര്‍ത്താന്‍ സ്മാര്‍ത്തവിചാരം നല്ലൊരു ഒറ്റമൂലിയായിരുന്നു.

സ്മാര്‍ത്തവിചാരം

സ്മാര്‍ത്തവിചാരം ചാരിത്ര്യത്തില്‍ സംശയം ആരോപിക്കപ്പെട്ട നംബൂതിരിസ്ത്രീയെ കുറ്റവിചാരണ നടത്തി ശിക്ഷിക്കുന്ന സംബ്രദായമാണ്.നടപ്പുദോഷം,അടുക്കളദോഷം,സംസര്‍ഗ്ഗം,ദോഷശങ്ക എന്നിങ്ങനെയാണ് സ്മാര്‍ത്തവിചാരത്തിനുള്ള കുറ്റങ്ങള്‍ വ്യവഹരിക്കപ്പെട്ടിരുന്നത്. സ്മാര്‍ത്തവിചാരത്തിന് ആറു ഘട്ടങ്ങളുണ്ട്.ദാസീ വിചാരം,അഞ്ചാം പുരയിലാക്കല്‍,സ്മാര്‍ത്തവിചാരം,സ്വരൂപം ചൊല്ലല്‍,ഉദകവിഛേദം,ശുദ്ധഭോജനം എന്നിങ്ങനെ.ഒരു അന്തര്‍ജ്ജനത്തെക്കുറിച്ച് വല്ല സംശയമോ അപവാദമോ ഉണ്ടായാല്‍ അവരുടെ ദാസിയായ നായര്‍ സ്ത്രീയെയാണ് ആദ്യം വിസ്തരിക്കുക.ഇതിനെയാണ് ദാസി വിചാരം എന്നു പറയുന്നത്.ദാസി വിചാരത്തിലൂടെ കുറ്റം ബോധ്യപ്പെട്ടാല്‍ പിന്നീട് അന്തര്‍ജ്ജനത്തെ “സാധനം” എന്നാണു വിളിക്കുക.സാധനത്തെ അഞ്ചാം പുരയിലേക്ക് മാറ്റി താമസിപ്പിക്കുകയാണ് അടുത്ത കര്‍മ്മം.സ്മാര്‍ത്തവിചാരം തീരുന്നതുവരെ കൊല്ലങ്ങളോളം സാധനം ആ ഇരുട്ടുമുറിയില്‍ കഴിയേണ്ടി വന്നേക്കാം ! ഷൊര്‍ണ്ണൂരിനടുത്ത് കവളപ്പാറയില്‍ 36 വര്‍ഷം നീണ്ടുനിന്ന സ്മാര്‍ത്തവിചാരത്തിനുശേഷം കുറ്റക്കാരിയല്ലെന്നു കണ്ടെത്തിയ ചരിത്രമുണ്ട്.അത്രയും കാലം അഞ്ചാം പുരയിലെ ഇരുട്ടുമുറിയില്‍ സാധനമായി നരകിച്ചതു മിച്ചം !
അഞ്ചാം പുരയിലെ ഏകാന്തവാസക്കാലത്താണ് നംബൂതിരി സ്ത്രീയെ കുറ്റവിചാരണ നടത്താനായി നാടുവാഴിയുടേയോ രാജാവിന്റേയോ അനുമതി തേടുക.അതനുസരിച്ച് ബ്രാഹ്മണരില്‍ തന്നെയുള്ള വൈദികനായ സ്മാര്‍ത്തന്‍, രണ്ടു മീമാംസകര്‍,ഒരു രാജ പ്രതിനിധി എന്നിവരെ രാജാവ് നിയമിക്കുന്നു. സ്മാര്‍ത്തന്‍,അല്ലെങ്കില്‍ പട്ടച്ചോമര്‍ പ്രത്യേക ബ്രാഹ്മണ കുടുംബത്തില്‍ പെട്ടവരാണ്.സ്മാര്‍ത്തവിചാരണ നടത്താനും സാധനം കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ നടപ്പാക്കാനും ഇവര്‍ക്കാണ് അധികാരം.

ദാസിയായ നായര്‍ സ്ത്രീ മുഖേനയാണ് വിചാരണ ആരംഭിക്കുക.വിചാരണ സമയത്ത് സാധനം കുറ്റം സമ്മതിച്ചാല്‍ സ്മാര്‍ത്തന് സാധനവുമായി നേരിട്ട് സംസാരിക്കാം.ഈ അവസരത്തില്‍ സാധനവുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട പുരുഷന്മാരുടെ പേരുകള്‍ സ്മാര്‍ത്തന്‍ ചോദിച്ചു മനസ്സിലാക്കും.ഈ വിവരം സ്മാര്‍ത്തന്‍ വിശദീകരിക്കുന്നതിനെയാണ് സ്വരൂപം ചൊല്ലല്‍ എന്നു പറയുന്നത്. സ്മാര്‍ത്തനുവേണ്ടി ഈ നാറ്റക്കഥ വിളിച്ചു പറയുന്നത് കുട്ടി എന്നു പേരുള്ള കുട്ടിപ്പട്ടരായിരിക്കും.കുറ്റം തെളിഞ്ഞുകഴിഞ്ഞാല്‍ സാധനത്തേയും അവരുമായി ബന്ധപ്പെട്ട പുരുഷന്മാരേയും പുറത്താക്കി,മരിച്ചുപോയതായി കണക്കാക്കി ഉദകക്രിയ ചെയ്യും. അന്തര്‍ജ്ജനത്തിന്റെ കോലം ദര്‍ഭകൊണ്ടുണ്ടാക്കി,ദഹിപ്പിച്ചതിനു ശേഷമാണ് ഉദകക്രിയ.അതിനുശേഷം നടത്തുന്ന ശുദ്ധഭോജനത്തില്‍ പങ്കെടുത്ത് ജനം പിരിഞ്ഞുപോകും.

1850 മുതല്‍ 1927 വരെയുള്ള കാലയളവില്‍ സാമൂതിരിയുടെ അധിനതയിലുള്ള ചെറിയൊരു പ്രദേശത്തുതന്നെ 60-ഓളം സ്മാര്‍ത്തവിചാരങ്ങള്‍ നടന്നിരുന്നു എന്നത് ആ കൊടും ക്രൂരതയുടെ സാമൂഹ്യ സ്വീകാര്യത എത്രയായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.
നായര്‍ സമുദായത്തെ ഒന്നാകെ വ്യഭിചരിക്കുന്നതിനായി നംബൂതിരി സമൂഹം നല്‍കിയ വിലയായിരുന്നു അന്തര്‍ജ്ജനങ്ങളുടെ അടിമത്വവും,സ്മാര്‍ത്തവിചാരമെന്ന ക്രൂരമായ ചാരിത്ര്യശിക്ഷയും എന്ന് പറയാം.അതല്ലാതെ,സ്വന്തം കുടുംബത്തെ ഇത്രമാത്രം പീഢിപ്പിക്കാനുള്ള മറ്റു കാരണങ്ങളൊന്നും ഉണ്ടെന്നു തോന്നുന്നില്ല.

Friday, December 11, 2009

ആദിമ ചേര ചക്രവര്‍ത്തിമാര്‍

കേരളത്തിന്റെ ആദിമ ചേരചക്രവര്‍ത്തിമാരെക്കുറിച്ചുള്ള കെ.ജി.നാരായണന്റെ ചരിത്ര ഗ്രന്ഥത്തിലെ 12 അം അദ്ധ്യായത്തിലെ മുഴുവന്‍ പേജുകളും ഇവിടെ സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നു. ലിങ്കില്‍ ക്ലിക്കി വായിക്കാം.

Sunday, September 13, 2009

ആദിമ കേരളീയര്‍

കെ.ജി.നാരായണന്റെ കേരള ചരിത്ര ഗ്രന്ഥത്തിലെ പത്താം അദ്ധ്യായത്തിലെ 9 പേജുകള്‍ ഇവിടെ സ്കാന്‍ ചെയ്ത് ചേര്‍ത്തിരിക്കുന്നു. കേരള ജനതയുടെ ഉള്ളടക്കത്തെക്കുറിച്ച് വിവിധ ചരിത്രകാരന്മാരുടെ നിഗമനങ്ങള്‍ വിശകലനം ചെയ്ത് ഈ അദ്ധ്യായത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.

Friday, September 4, 2009

അതിപ്രാചീന കേരളത്തിന്റെ ഭൂമിശാസ്ത്രം

കേരളത്തിന്റെ പ്രാചീന ചരിത്രവുമായി ബന്ധപ്പെട്ട അക്കാലത്തെ വളരെ വ്യത്യസ്തമായ ഭൂപ്രകൃതിയെക്കുറിച്ച്
ശാസ്ത്രീയമായ കാഴ്ച്ചപ്പാടോടെ എഴുതിയിരിക്കുന്ന കെ.ജി.നാരായണന്റെ കേരള ചരിത്രത്തിന്റെ ഒന്‍പതാം അദ്ധ്യായം ഇവിടെ സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നു. ക്ലിക്കി വായിക്കാം.

Tuesday, July 21, 2009

വേട്ടയാടപ്പെടുന്ന ഈഴവന്‍

ബ്രാഹ്മണ ഹിന്ദുമതത്തിന്റെ ഉദ്ഭവകാലം മുതല്‍ വേട്ടയാടപ്പെടുന്ന ഒരു ജനവിഭാഗമാണ് കേരളത്തിലെ ഈഴവര്‍ അഥവ തിയ്യര്‍. ബ്രാഹ്മണ്യത്തിന്റെ എന്നത്തേയും ശത്രുതക്ക് പാത്രീഭവിച്ച ബുദ്ധധര്‍മ്മ പാരംബര്യമുള്ള, തികഞ്ഞ ധര്‍മ്മബോധം സിരകളില്‍ വഹിക്കുന്ന ഈഴവര്‍ ബ്രാഹ്മണ്യത്തിന്റെ വേശ്യാസംസ്കൃതിയിലധിഷ്ടിതമായ സമൂഹ്യ ഘടനക്ക് എന്നും ഭീഷണിയായിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് കൃഷിയെക്കുറിച്ചുള്ള അറിവുകളും, ആയുര്‍വേദത്തിന്റെ അനുഗ്രഹവും, ജ്യോതിശാസ്ത്രത്തിന്റെ കാല-സമയ-വര്‍ഷഗണനാരീതികളും, വട്ടെഴുത്തിന്റേയും കോലെഴുത്തിന്റേയും പഴയമലയാള അക്ഷര ലിപികളും ,മറ്റു ശാസ്ത്രജ്ഞാനങ്ങളും ലോപമില്ലാതെ പകര്‍ന്നു നല്‍കിയ ബുദ്ധമത മിഷണറിമാരായിരുന്ന ഈഴവര്‍ ബ്രാഹ്മണ്യത്തിന്റെ കണ്ണിലെ കരടായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. ശൂദ്രന് വിദ്യ നിഷേധിക്കുകയും, അഥവ അക്ഷരജ്ഞാനത്തിന്റെ ശബ്ദങ്ങളെന്തെങ്കിലും ശൂദ്രര്‍ (നായര്‍)കേട്ടുപോയാല്‍ അയാളുടെ ചെവിയില്‍ ഇയ്യമുരുക്കി ഒഴിക്കണമെന്ന മനു നിയമത്തിന്റെ പരിപാലകരായിരുന്ന ബ്രാഹ്മണ്യത്തിന് ജനങ്ങളെ ജാതിമത വര്‍ണ്ണ ഭാഷാ വിവേചനങ്ങള്‍ക്കതീതമായി പുരോഗതിയിലേക്കും പ്രബുദ്ധതയിലേക്കും നയിച്ചിരുന്ന ബുദ്ധധര്‍മ്മത്തിന്റെ മിഷണറിമാരോട് സ്നേഹം തോന്നാനിടയില്ലല്ലോ !

ബ്രാഹ്മണ ഹിന്ദു മതത്തിന്റെ രാഷ്ട്രീയ അജണ്ടതന്നെ ബുദ്ധധര്‍മ്മക്കാരെ അസുരന്മാരായും, രാക്ഷസന്മാരായും മുദ്രകുത്തി കൊന്നൊടുക്കുക എന്നതായിരുന്നല്ലോ. കള്ളക്കഥകളിലൂടെ രാജാക്കന്മാരെ രണ്ടായിരം കൊല്ലം വരെ ജീവിച്ചിരിക്കുന്ന അഭൌമപ്രതിഭാസങ്ങളായി അവതരിപ്പിച്ചും, വ്യഭിചാരത്തിനു പ്രേരിപ്പിച്ചും, ക്ഷേത്രങ്ങള്‍ വേശ്യലങ്ങളായി രൂപാന്തരപ്പെടുത്തി ഭരണാധിപന്മാരെ സുഖലോലുപതയിലേക്ക് മറിച്ചിട്ടും , ദുരഭിമാനങ്ങളും ഏഷണികളുമുപയോഗിച്ച് ക്ഷത്രിയരെ തമ്മിലടിപ്പിച്ചും , കൊല്ലിച്ചും കഴിഞ്ഞ രണ്ടായിരം കൊല്ലക്കാലം ബ്രാഹ്മണ്യം ഭാരതത്തിന്റെ ധര്‍മ്മബോധത്തെ കഴിയുന്നത്ര നശിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി കേരളത്തില്‍
ബ്രാഹ്മണ്യത്താല്‍ അവരുടെ കൂലിഗുണ്ടകളായിരുന്ന ശൂദ്രനായന്മാരെ ഉപയോഗിച്ച് ഏറ്റവും ക്രൂരമായി പീഡിപ്പിക്കപ്പെട്ട ജന സമൂഹമാണ് ഈഴവര്‍.

ഈഴവനേയും ഇഞ്ചത്തലയേയും ആവുന്നത്ര ചതച്ച് നശിപ്പിക്കണമെന്നും ഈഴവരെ വളരാന്‍ അനുവദിക്കരുതെന്നും കേരളത്തില്‍ പഴമൊഴികളായി ബ്രാഹ്മണാധികാരത്തിന്റെ സാമൂഹ്യ നിയമങ്ങള്‍ തന്നെ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി ഇപ്പോഴും , ഈ സ്വതന്ത്ര കേരളത്തില്‍ ഈഴവനെ പാര്‍ശ്വവല്‍ക്കരിക്കുന്ന രാഷ്ട്രീയ അജണ്ട സവര്‍ണ്ണ പൊതുധാര ഏറെ ബോധപൂര്‍വ്വമല്ലാതെയാണെങ്കിലും പാരംബര്യത്തിന്റേയും ആചാരത്തിന്റേയും ശീലത്തിന്റേയും ന്യായീകരണങ്ങളിലൂടെ തുടര്‍ന്നുകൊണ്ടുപോകുന്നുണ്ട്.

കടുത്ത സവര്‍ണ്ണ സാംസ്ക്കാരികതയുടെ അതിപ്രസരമുള്ള നമ്മുടെ സമൂഹത്തില്‍ ബോധപൂര്‍വ്വം ആരെയെങ്കിലും പാര്‍ശ്വവല്‍ക്കരിക്കേണ്ട കാര്യമൊന്നുമില്ല. നിലവിലുള്ള സാംസ്ക്കാരികത പഴയ ബ്രാഹ്മണ-സവര്‍ണ്ണ രാഷ്ട്രീയ അജണ്ടയുടെ തുടര്‍ച്ചയായതിനാല്‍ ആരുടേയും സംഘടിതമായ ഇടപെടലില്ലാതെത്തന്നെ ഈഴവരെ പൊതുധാരയില്‍നിന്നും നീക്കം ചെയ്തുകൊണ്ടിരിക്കും. ഈഴവര്‍ക്കു പുറമേ മുസ്ലീങ്ങള്‍, വിശ്വകര്‍മ്മജര്‍, പട്ടികജാതി-പട്ടിക വിഭാഗങ്ങള്‍ തുടങ്ങിയ സ്വന്തമായ ആത്മാഭിമാനമുള്ളതും ഹൈന്ദവ ജീര്‍ണ്ണതയില്‍ ലയിക്കാന്‍ വിമുഖത പുലര്‍ത്തുന്നതുമായ വിഭാഗങ്ങളും പാര്‍ശ്വവല്‍ക്കരണത്തിനു വിധേയരാകുന്നുണ്ട്.
കേരളത്തിലെ ഈഴവര്‍ക്കിടയില്‍ നിന്നും വളരെ വ്യത്യസ്ഥമായ ഗോത്ര സംസ്കൃതി ഇപ്പോഴും കൈവിടാതെ ,തങ്ങളുടെ യുദ്ധവീര്യങ്ങളുടെ സ്മരണപുതുക്കുന്നതില്‍ ആചാരാനുഷ്ടാനങ്ങളെ മുറുകെപ്പിടിക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ തിയ്യരുടെ വേട്ടയെക്കുറിച്ച് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എം.എ.റഹ്‌മാന്‍ ഒരു കുറിപ്പ് എഴുതിയിരിക്കുന്നു.
കാസര്‍ഗോട്ടെ തിയ്യരുടെ വയനാട്ടു കുലവന്‍ തെയ്യം കെട്ടിനോടനുബന്ധിച്ചുള്ള നായാട്ടു ചടങ്ങിനെക്കുറിച്ചുള്ള “ഗോത്രസ്മൃതി” എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍ കൂടിയായ എം.എ.റഹ്‌മാന്‍ കാസര്‍ഗോട്ടെ തിയ്യ ഗോത്രത്തിന്റെ അസാധാരണമായ സാമൂഹ്യപ്രതിരോധശീലത്തെക്കുറിച്ചും , പാര്‍ശ്വവല്‍ക്കരണത്തെക്കുറിച്ചും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ പങ്കുവക്കുന്നു എന്നതിനാല്‍ മാത്രുഭൂമിയില്‍ ഒരു പ്രതികരണമായി എഴുതിയ ലേഖനമാണെങ്കിലും അതിന് ചരിത്രപ്രാധാന്യം കൈവന്നിരിക്കുന്നു.
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ സ്കാന്‍ ചെയ്തു സൂക്ഷിച്ചിരിക്കുന്നു. “വേട്ടകളുടെ ചരിത്രം”ക്ലീക്കി വായിക്കാം.

Sunday, July 19, 2009

ജാതിയെ അറിയാത്ത കമ്മ്യൂണിസ്റ്റുകാര്‍

മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (പുസ്തകം ൮൭-ലക്കം ൨൭ ൨൦൦൯ ജൂലായ് ൫-൧൧) കെ.എം. സലീം കുമാറിന്റെ ജാതിയെ അറിയാത്ത കമ്മ്യൂണിസ്റ്റുകാര്‍ എന്നൊരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു. ജാതിപ്പേരുകള്‍ സവര്‍ണ്ണ ജനതക്ക് പേരിന്റെ വാലായി കൊണ്ടുനടക്കുന്നതിനുള്ള അലങ്കാര ചിഹ്നങ്ങള്‍ മാത്രമാണെന്നും, അല്ലാതുള്ളവര്‍ ജാതിപ്പേരു പറയുന്നതും ജാതിയെക്കുറിച്ച് ചിന്തിക്കുന്നതുപോലും കുറ്റകരമായ അപകര്‍ഷത കാരണമാണെന്ന് പൊതുബോധം പ്രസരിപ്പിക്കപ്പെടുന്ന നമ്മുടെ സവര്‍ണ്ണ സാമൂഹ്യ ചുറ്റുപാടുകളില്‍ സലീം കുമാറിന്റെ നിരീക്ഷണം പ്രസക്തമായിരിക്കുന്നു.
ലേഖനം മുഴുവനായി ഇവിടെ സ്കാന്‍ ചെയ്തു ചേര്‍ക്കുന്നു. ലേഖനത്തിലെ രണ്ടു വാചകങ്ങള്‍ താഴെ ചേര്‍ക്കുന്നു.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതി രാഷ്ട്രീയം എന്ന വസ്തുത തിരിച്ചറിയാന്‍ കഴിയാതെ വര്‍ഗ്ഗനിലപാടുയര്‍ത്തുന്ന കമ്മ്യൂണിസ്റ്റുകാര്‍ പരംബരാഗത അധികാര വര്‍ഗ്ഗങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതെന്ന് ലോക് സഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുകയാണ് ലേഖകന്‍. മൂന്നാം മുന്നണിയുടെ പരാചയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥായിയായ മുരടിപ്പിനേയും വര്‍ഗ്ഗ-വര്‍ണ്ണ സമരത്തിന്റെ പ്രതിസന്ധികളേയുമാണ് തുറന്നുകാണിക്കുന്നതെന്ന് വാദിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പില്‍ ...“ഏഴ് നായന്മാരും,അഞ്ച് ക്രൈസ്തവരും (നാലുപേര്‍ കത്തോലിക്കര്‍) മൂന്ന് മുസ്ലീങ്ങളും മൂന്ന് ഈഴവരും രണ്ട് ദളിതരുമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നും പാര്‍ലമെന്റിലെത്തുന്ന പകുതിയോളം എം.പി.മാര്‍ നായര്‍ ക്രൈസ്തവ സമുദായങ്ങളില്‍ നിന്നുള്ളവരാകുന്നത് സ്വാഭാവികമായിട്ടാണ് കണ്ടുവരുന്നത്. അതില്‍ പരംബരാഗതമായ സവര്‍ണ്ണാധിപത്യത്തിന്റെ സ്വാധീനമുള്ളതായി ആരും കരുതുന്നില്ല. എന്നാല്‍ ജന സംഖ്യയുടെ നാലിലൊന്നുപോലുമില്ലാത്ത നായര്‍ , ക്രൈസ്തവ വിഭാഗങ്ങള്‍ ൧൨ സീറ്റും(൨൦ല്‍) പകുതിയിലേറെവരുന്ന ഈഴവ മുസ്ലീം വിഭാഗങ്ങള്‍ക്ക് ആറു സീറ്റും ലഭ്യമാകുന്ന സാമൂഹികാതികാരത്തിന്റെ പങ്കുവക്കല്‍ എങ്ങിനെയാണ് നീതീകരിക്കപ്പെടുക?”

Wednesday, April 15, 2009

ബ്രാഹ്മണ്യം വിഴുങ്ങിയ കളരി

കളരിപ്പയറ്റിന്റെ പിതൃത്വം ബ്രാഹ്മണ്യത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനായി പതിവുപോലെ ധാരാളം ഐതിഹ്യങ്ങള്‍ എഴുതിക്കൂട്ടിയിട്ടുണ്ട്. കേരളത്തിന്റെ തനതു പ്രതിരോധവ്യവസ്ഥയും, കായിക കലയും, ജീവിതരീതിയും, ധാര്‍മ്മിക അടിത്തറയുമായിരുന്ന കളരികള്‍ക്ക് കേരളത്തിലെ ബ്രാഹ്മണ്യത്തേക്കാള്‍ പുരാതനമായ ചരിത്രവും, പഴക്കവും,മഹത്ത്വവുമുണ്ട്. കള്ള ചരിത്രങ്ങള്‍ മെനഞ്ഞെടുക്കുന്നതിലൂടെ അന്യന്റെ സര്‍വ്വസ്വവും മോഷ്ടിച്ചെടുക്കുന്ന കുടിലത മാത്രം കൈമുതലായുള്ള ബ്രാഹ്മണ്യം കളരികളെ വിഴുങ്ങാന്‍ വേണ്ടി പടച്ചുണ്ടാക്കിയ കള്ളക്കഥകളെ നിര്‍വീര്യമാക്കുന്ന നല്ലൊരു പഠനം ശ്രീ. കെ.വിജയകുമാര്‍ എഴുതിയ കളരിപ്പയറ്റ്,കേരളത്തിന്റെ ശക്തിയും സൌന്ദര്യവും എന്ന ഗ്രന്ഥത്തിലുണ്ട്.
ചരിത്ര പുസ്തകങ്ങളില്‍ നിന്നും ബോധപൂര്‍വ്വം ബ്രാഹ്മണ്യ-സവര്‍ണ്ണ താല്‍പ്പര്യങ്ങളാല്‍ മറച്ചു പിടിക്കപ്പെടുന്ന ഇത്തരം അറിവുകള്‍ നമ്മുടെ കലാ-കായിക പാരംബര്യങ്ങളെക്കുറിച്ചുള്ള അറിവുകളില്‍ നിന്നെങ്കിലും ഇഴപിരിച്ചെടുക്കാനായാല്‍ കേരളത്തിന്റെ നഷ്ടപ്പെട്ട ചരിത്രം വീണ്ടെടുക്കാനാകും.

കേരള സര്‍ക്കാരിന്റെ സാംസ്ക്കാരിക വകുപ്പ് 2000 ത്തില്‍ പ്രസിദ്ധീകരിച്ച പ്രസ്തുത കൃതിയുടെ ഒരു അദ്ധ്യായം ഇവിടെ സ്കാന്‍ ചെയ്തു ചേര്‍ക്കുന്നു.
ഗ്രന്ഥകര്‍ത്താവായ ശ്രീ.കെ.വിജയകുമാര്‍ 5-1-1950ല്‍ വടകര,ഓഞ്ചിയം ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പി.കൃഷ്ണക്കുറുപ്പ്.മാതാവ് ലക്ഷ്മിക്കുട്ടി അമ്മ.ഇപ്പോള്‍ പാലക്കാട് കുമാരനെല്ലൂരിനടുത്ത് കല്ലടത്തൂരില്‍ താമസിക്കുന്നു. പട്ടാമ്പി ഗവ.സംസ്കൃത കോളേജില്‍ ചരിത്ര വിഭാഗം തലവനാണ്.
ഗ്രന്ഥത്തിന്റെ വില 100 രൂപ.

Monday, February 23, 2009

അതി പ്രാചീന കേരളം

കേരളത്തിന്റെ പ്രാചീന കാലത്തെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം. കെ.ജി.നാരായണന്റെ കേരള ചരിത്ര പുസ്തകത്തിലെ 8ആം അദ്ധ്യായം ഇവിടെ സ്കാന്‍ ചെയ്ത് സൂക്ഷിച്ചിരിക്കുന്നു. ക്ലിക്കി വായിക്കുക.

Wednesday, February 4, 2009

നാടു നശിച്ചിരുന്ന കാലം

ഇന്നത്തെ മാതൃഭൂമി പത്രത്തില്‍(4-2-09) ഫാസ്റ്റ് ട്രക്ക് പംക്തിയില്‍ സി.കേശവന്റെ ജീവ ചരിത്രത്തില്‍ നിന്നുമുള്ള ഒരു ഏട് ജീവിത സമരം എന്ന ആത്മകഥയുടെ പേരു തന്നെ നല്‍കി പ്രസിദ്ധീകരിച്ചിരിക്കുന്നു. നല്ലത്. ചരിത്രം ചികയുംബോള്‍ ചരിത്ര പുസ്തകങ്ങള്‍ മൌനം പാലിക്കുകയാണ്. ആ കുറ്റകരമായ മൌനത്തെ തകര്‍ക്കുന്നതാണ് ഈ ജീവചരിത്രക്കുറിപ്പുകള്‍.
കേരളത്തിന്റെ ചരിത്രം ഇത്തരം ജീവചരിത്രക്കുറിപ്പുകളിലും, ഭാഷാസാഹിത്യത്തിലുമാണ് നശിപ്പിക്കപ്പെടാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.

Wednesday, January 28, 2009

നായരും പട്ടരും ചേര്‍ന്നാല്‍ തിരുവിതാംകൂര്‍ ഗവണ്മെന്റായി...

സി.കേശവന് ഒരു കൊല്ലത്തെ തടവും അഞ്ഞൂറു രൂപ പിഴയും വാങ്ങിക്കൊടുത്ത കോഴഞ്ചേരി പ്രസംഗത്തിലെ പ്രകോപനത്തിനിടയാക്കിയ വാചകമാണ് തലക്കെട്ടായി കൊടുത്തിരിക്കുന്നത്.
കുറ്റം രാജ്യദ്രോഹമായിരുന്നു. സി.കേശവനെതിരായ രാജ്യദ്രോഹക്കേസ് എന്നാണ് ഇതറിയപ്പെടുന്നത്. മഹാരാജാവിന്റെ പിറന്നാള്‍ പ്രമാണിച്ച് ഒരു വര്‍ഷത്തെ ശിക്ഷയില്‍ നിന്നും ആറു ദിവസവും പിഴ ശിക്ഷയില്‍ നിന്നും ഇളവു നല്‍കുകയുണ്ടായി.
രാജ്യദ്രോഹത്തിന് കോടതി ശിക്ഷിച്ച സി.കേശവന്‍ ശിക്ഷക്കുശേഷം നടന്ന തിരഞ്ഞെടുപ്പിലൂടെ തിരുവിതാംകൂര്‍-കൊച്ചിയുടെ പ്രധാനമന്ത്രിയായത് രാജ്യദ്രോഹം എന്ന വാക്കിനെത്തന്നെ അര്‍ത്ഥശൂന്യമാക്കുന്നു.
പാഠ പുസ്തകങ്ങളിലെ പ്രീണന ചരിത്രം(കപട സെക്കുലര്‍) മാത്രം വായിച്ചു പഠിച്ച പുതുതലമുറക്ക് ചരിത്രത്തെക്കുറിച്ച് അറിയാന്‍ ഈ ഓര്‍മ്മപ്പെടുത്തലുകളേ വഴിയുള്ളു.

മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍-2009 ഫെബ്.1- ചരിത്രപഥം പംക്തിയില്‍ പ്രസിദ്ധീകരിച്ചതാണ് ഇവിടെ പോസ്റ്റു ചെയ്തിരിക്കുന്ന പേജ്.

Monday, January 26, 2009

ചാന്നാര്‍ ലഹളയും നായര്‍ പട്ടാളവും

കേരളത്തിന്റെ ചരിത്രത്തിലെ ലജ്ജാവഹമായ ഏടുകളാണ് ചാന്നാര്‍ ലഹള എന്ന പേരില്‍ ബ്ലൌസ് ധരിക്കാനുള്ള അവകാശത്തിനുവേണ്ടി കൃസ്ത്യാന്‍ സ്ത്രീകള്‍ നടത്തിയ അരനൂറ്റാണ്ടോളം നീണ്ടുനിന്ന ഐതിഹാസിക സമരം. തിരുവനന്തപുരത്തെ രാജഭരണത്തിന്റെ നെറികെട്ട മൂല്യബോധത്തിന്റേയും,
സംസ്കാര ശൂന്യതയുടേയും നീചത്വത്തിന്റെ തെളിവുകൂടിയാണ് നായര്‍ പട്ടാളവും നായര്‍ ജന്മികളും സംഘടിതമായി നടത്തിവന്ന സ്ത്രീകളുടെ ബ്ലൌസ് വലിച്ചുകീറുന്ന മഹനീയ യുദ്ധം! നീചരായ ഗുണ്ടകള്‍ക്കുപോലും ലജ്ജ തോന്നുന്ന ആ ശൂദ്രയുദ്ധത്തെ നയിച്ച തിരുവിതാംകൂറിലെ രാജഭരണത്തിനെതിരെ അശരണരായസ്ത്രീകള്‍ ചെറുത്തുനിന്ന ഉജ്ജ്വല ചരിത്രമാണ് ചാന്നാര്‍ ലഹള.
കേരള സര്‍ക്കാരിന്റെ സാംസ്കാരികവകുപ്പ് 1990 ല്‍ പ്രസിദ്ധീകരിച്ച മഹാനായ സാമൂഹ്യ നവോദ്ധാന നായകന്‍ അയ്യങ്കാളിയുടെ ജീവചരിത്ര പുസ്തകത്തില്‍ നിന്നുള്ള 5ആം അദ്ധ്യായത്തിന്റെ സ്കാന്‍ ചെയ്ത കോപ്പി ഇവിടെ ഞെക്കിയാല്‍ വായിക്കാം. ശ്രീ. സി.അഭിമന്യുവാണ് ഗ്രന്ഥകര്‍ത്താവ്.

Sunday, January 4, 2009

നംബൂതിരികള്‍ ഈഴവന്മാര്‍

ബുദ്ധമത പ്രചരാണാര്‍ത്ഥം ശ്രീലങ്കയിലൂടെ എത്തിച്ചേര്‍ന്ന ഈഴവരിലെ ഒരു വിഭാഗം തന്നെയാണ് ബ്രാഹ്മണമതത്തിന്റെ സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് നമ്പൂതിരിമാരായിത്തീര്‍ന്നതെന്ന് നംബൂതിരിമാര്‍ക്കും,ഈഴവര്‍ക്കും ഇടയിലുള്ള പുല ചടങ്ങിലൂടെ വ്യക്തമാക്കപ്പെടുന്നതിന്റെ ധാരാളം ചരിത്ര രേഖകള്‍ ഈ അദ്ധ്യായത്തില്‍ നല്‍കിയിരിക്കുന്നു.
ബുദ്ധധര്‍മ്മവുമായി ബന്ധപ്പെട്ട ക്ഷേത്ര പരികര്‍മ്മികളായ വാത്തികള്‍, പണ്ടാരികള്‍, മണ്ണാത്തികള്‍,... തുടങ്ങിയവര്‍ ഈഴവരുടെ കയ്യോന്മാരായിരുന്നു. ഈഴവരും ഈഴവ കയ്യോന്മാരുമായി (ഈഴവരുടെ സഹായികളും,ബന്ധുക്കളും,ഭൃത്യരും) നിലനിന്ന കേരളത്തിലെ സാമൂഹത്തിലേക്ക് വിവിധ ഹിന്ദുമത ധാരകളുമായി(വൈഷ്ണവ,ശൈവ) കടന്നുവന്ന ബ്രാഹ്മണ്യവും അതിന്റെ മൂല്യവ്യവസ്ഥിതിയും ബൌദ്ധ ക്ഷേത്രങ്ങള്‍ പിടിച്ചടക്കുകയും പരികര്‍മ്മികളേയും, ക്ഷേത്ര ഉടമകളായ ഈഴവരേയും വിശ്വാസ പരിവര്‍ത്തനത്തിനു വിധേയമാക്കിയതിന്റെ ഫലമാണ് കേരള ബ്രാഹ്മണന്‍ എന്ന നമ്പൂതിരിമാര്‍ ജന്മം കൊള്ളുന്നത്. ഇങ്ങനെ നമ്പൂതിരിമാരായിത്തീര്‍ന്ന ഇവരുടെ ആശ്രിതരായ ഈഴവ കയ്യോന്മാര്‍ തന്നെയാണ് വിവിധ നായര്‍ ജാതിപ്പേരുകളില്‍ പിന്നീട് ഹിന്ദുക്കാളായി അറിയപ്പെടുന്നത്. അതുകൊണ്ടാണ് ഈഴവരുടെ കയ്യോനായിരുന്ന(സഹായി/ഭൃത്യന്‍) മണ്ണാത്തി-അലക്കുകാരി- നംബൂതിരിയുടെ വെളുത്തേടത്ത് നായരായതും, ഈഴവരുടെ കുടുംബക്ഷുരകന്മാരായിരുന്ന ഈഴവാത്തി(കാവുതിയ്യ) നംബൂതിരിയുടെ വെളക്കിത്തല നായരായതും.

ബ്രാഹ്മണഹിന്ദുമതത്തിന്റെ ആധിപത്യത്തിന്റെ ഫലമായി നിരോധിക്കപ്പെട്ട ബുദ്ധധര്‍മ്മ ചിന്തകളും, ആരാധനാ അവകാശവും നിയമവിരുദ്ധമായിത്തീര്‍ന്നതിനാല്‍ ഹിന്ദുമതത്തോട് അനുഭാവംകാണിക്കാത്ത ഈഴവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും, കിരാതമായ നരഹത്യക്ക് പാത്രീഭവിക്കുകയും, അടിച്ചമര്‍ത്തപ്പെടുകയും ചെയ്തിരിക്കണം. അവരുടെ ഭവനങ്ങള്‍ കെട്ടിമേയാന്‍ അനുവാദം നല്‍കാതെ ജീര്‍ണ്ണിപ്പിച്ച് നശിപ്പിക്കുകയും, പരസ്പ്പരം കൊല്ലിക്കാനായി അങ്കങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നതിനു തെളിവാണ് വടക്കന്‍ പാട്ടുകള്‍. കൂടാതെ പ്രമാണിമാരായ ഈഴവരെ കൊന്നൊടുക്കാന്‍ ഒടിയന്മാര്‍ എന്ന വാടക കൊലയാളികളേയും ഉപയോഗിച്ചിരുന്നതായി കാണാം.
കേരള ബ്രാഹ്മണരായ നംബൂതിരികള്‍ ഈഴവരാണെന്ന് തെളിവുനല്‍കുന്ന ചരിത്ര പുസ്തകത്തിന്റെ 7 ആം അദ്ധ്യായം വായിക്കാന്‍ ഇവിടെ അമര്‍ത്തുക.